ഇല്ലെന്നു പറഞ്ഞ ഫോൺ കോടതിയിൽ പറന്നെത്തി!12,000 വിളികൾ നടത്തിയ 2017ലെ ഫോൺ വെറും ഡമ്മിയോ?...... ദിലീപിന്റെ കുതന്ത്രങ്ങൾ കോടതിയിൽ ഇനി നോക്കിയിരുന്നിട്ട് കാര്യമില്ല...പൊക്കാനുറച്ച് ക്രൈംബ്രാഞ്ച്

കഴിഞ്ഞ ദിലീപ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ചെറുതൊന്നുമല്ല. പഴയ മൂന്നു ഫോണും ഹാജരാക്കാമെന്ന് ദിലീപ് സമ്മതിച്ചതോടെ നാലാമത്തെ ഫോണിലാണ് നിര്‍ണായക വിവരങ്ങളുണ്ടാകുക എന്നുകരുതി ഈ ഫോണ്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു.
ഇതിനിടെയാണ് തന്റെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞദിവസം ദിലീപ് കോടതിയില്‍ അറിയിച്ച ഉപഹര്‍ജിയിലെ നാലാം നമ്ബര്‍ ഫോണ്‍ തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയത്. അത് താന്‍ ഉപയോഗിക്കുന്ന രണ്ട് ഐ ഫോണുകളില്‍ ഒന്നാണെന്നും വിശദീകരിക്കുന്നു. നാലാമത്തേത് 2021-ല്‍ വാങ്ങിയ ഐ ഫോണ്‍ 13 പ്രോ ആയിരുന്നു. ഈ ഫോണ്‍ തന്റെ കൈയില്‍ ഇല്ലെന്നും ഇതു ഹാജരാക്കാന്‍ കഴിയില്ലെന്നുമാണ് ദിലീപ് നേരത്തേ അറിയിച്ചിരുന്നത്.

എന്നാല്‍, 2017-ല്‍ വാങ്ങിയ ഏറ്റവും പഴക്കമുള്ള ഐ ഫോണ്‍ 10 ഹാജരാക്കിയതുമില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന പഴക്കമുള്ള ഐ ഫോണ്‍ ഏതെന്നു വ്യക്തമല്ലെന്നാണ്‌ ദിലീപ് പറയുന്നത്‌. ഇതോടെ ഈ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 12,000-ലേറെ വിളികള്‍ ഈ ഫോണില്‍നിന്ന് ആ വര്‍ഷം പോയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതും പള്‍സര്‍ സുനി, ദിലീപ് എന്നിവര്‍ അറസ്റ്റിലായതും ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നതും 2017-ലാണ്. പ്രധാന വിവരങ്ങളെല്ലാം ഈ ഫോണില്‍നിന്ന് ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

അതേസമയം ഫോണിനായി അന്വേഷണസംഘത്തിന് കെഞ്ചേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഉന്നയിച്ചു. ഫോണുകള്‍ എവിടെ പരിശോധിക്കണമെന്നൊക്കെ പ്രതികള്‍ തീരുമാനിക്കുന്നത് ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലെന്നും വാദിച്ചു. ഫോണ്‍ കൈമാറുന്നതിനെ ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍ പിള്ള എതിര്‍ത്തു. ഫോണ്‍ ആവശ്യപ്പെടുന്നത് വ്യാജതെളിവുണ്ടാക്കാനാണെന്നും വാദിച്ചു. ഫോണുകള്‍ പരിശോധിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഈ ഘട്ടത്തില്‍ കോടതി ദിലീപിനോട് ചോദിച്ചു. വിദഗ്ധരാണ് ഫോണ്‍ പരിശോധിക്കേണ്ടത് എന്നായിരുന്നു ദിലീപിന്റെ മറുപടി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നും അറിയിച്ചു.

എന്നാല്‍ ഇതിനിടയില്‍ ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതിയും എത്തി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.


ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഷലീഷിന്റെ സഹോദരന്‍ പരാതിയില്‍ പറയുന്നു. 2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് ഷലീഷ് മരണപ്പെട്ടത്. ഷലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്.

എന്നാല്‍ മരണത്തില്‍ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണെന്നുമാണ് ഷലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവില്‍ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്. ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്നത് ഷലീഷിന്റെ എറണാകുളത്തെ സര്‍വീസ് സെന്ററിലായിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷലീഷ് 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Comments