കോവിട് മൂന്നാം തരംഗം

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റീവ് നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടതില്ലെന്നാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം.

രോഗവ്യാപനത്തില്‍ കുറവുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് അവലോകനയോഗത്തിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം 50000ത്തിന് താഴെയെത്തിയതും ടിപിആര്‍ 42ലേക്ക് കുറഞ്ഞതും ആശ്വാസം നല്കുന്നു. തിരുവനന്തപുരത്തെ രോഗവ്യാപനത്തിലും കാര്യമായ കുറവുണ്ട്. എന്നാല്‍ എറണാകുളത്തും തൃശൂരിലും സ്ഥിതി ഗുരുതരമാണ്. എറണാകുളത്ത് ഇന്നലെയും രോഗികളുടെ എണ്ണം 9000ന് മുകളിലാണ്. കാറ്റഗറി തിരിച്ച്‌ ജില്ലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ച നിയന്ത്രണത്തിലും മാറ്റമില്ല. നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതിനാലാണ് തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകളില്‍ കേസുകള്‍ കുറയുന്നതെന്നാണ് വിലയിരുത്തല്‍. ഈ മാസം പകുതിയോടെ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയുമെന്ന് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു.

സംസ്ഥാനത്ത് ഇന്നലെ 42,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,57,552 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 10 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 638 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി.

Comments