'കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാൻ പോകണം; അല്ലെങ്കിൽ ആ സാമാനം അടച്ചു പൂട്ടണം'; കേരള പോലീസിനോട് രശ്മി ആർ നായർ പറയുന്നതിങ്ങനെ

കൊച്ചി: അര്‍ധരാത്രി ചായകുടിക്കാനിറങ്ങിയ യുവാക്കളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.
രാത്രി 22 കിലോമീറ്ററോളം സഞ്ചരിച്ച്‌ ആഞ്ഞിലങ്ങാടിയില്‍ നിന്നും പെരിന്തല്‍മണ്ണ ടൗണിലെത്തിയ യുവാക്കളെയാണ് പോലീസ് പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച്‌ ചായ ഉണ്ടാക്കി ഇവര്‍ക്ക് കൊടുത്ത പോലീസ് ചായക്ക് പൈസയൊന്നും വേണ്ടെന്നും ഇത്രദൂരം താണ്ടി ചായകുടിക്കാന്‍ പെരിന്തല്‍മണ്ണയിലെത്തിയവര്‍ക്കുള്ള പോലീസിന്റെ സ്‌നേഹോപഹാരമാണിതെന്നും പറഞ്ഞ് വീട്ടിലാരും ചായയുണ്ടാക്കി തരാറില്ലേ എന്ന ചോദ്യവും ചോദിച്ചു.

എന്നാല്‍ ഈ സംഭവം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ നിരവധി പേരാണ് കേരള പൊലീസിന് നേരെ വിമര്‍ശനവുമായി എത്തിയത്. കൂട്ടത്തില്‍ ഏറെ ശ്രദ്ധനേടിയ വിമര്‍ശനം ആക്ടിവിസ്റ്റ് രശ്മി ആര്‍ നായരുടെതാണ്. 'അല്ല രാത്രിയില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം സുരക്ഷിതത്വമില്ലാത്ത നാടാണ് ഇതെങ്കില്‍ ആ ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നവരെ ഒന്നുകില്‍ സര്‍ക്കാര്‍ പോളിസികളുടെയും ഭരണഘടനയുടെയും ഒക്കെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാനുള്ള വഴി സര്‍ക്കാര്‍ നോക്കണം അല്ലെങ്കില്‍ ആ സാമാനം അടച്ചു പൂട്ടണം' എന്ന് ലക്ഷ്മി നായര്‍ ത​ന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണ രൂപം

രാത്രിയില്‍ ചായകുടിക്കാന്‍ പോയവരെ പോലീസ് അധികാരം ഉപയോഗിച്ച്‌ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നു ചായയും ഉപദേശവും കൊടുത്തെന്നു എന്നിട്ടു അത് ഉളുപ്പില്ലാതെ അവരുടെ സ്വകാര്യതയ്ക്കോ ഐഡന്റിറ്റിക്കോ ഒരു വിലയും കൊടുക്കാതെ വീഡിയോ ആക്കി പരസ്യം ചെയ്യുന്നു.

കേരളത്തില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാത്രിയോ പകലോ അവര്‍ക്കു സൗകര്യം ഉള്ളപ്പോള്‍ 22 കിലോമീറ്ററോ 220 കിലോമീറ്ററോ സഞ്ചരിച്ചു ചായകുടിക്കുകയോ നാരങ്ങാവെള്ളം കുടിക്കുകയോ ചെയ്യും അവര്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉള്ള നിയമവാഴ്ച ഉറപ്പാക്കുക എന്നതാണ് പോലീസിന്റെ പണി.

അല്ല രാത്രിയില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം സുരക്ഷിതത്വമില്ലാത്ത നാടാണ് ഇതെങ്കില്‍ ആ ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നവരെ ഒന്നുകില്‍ സര്‍ക്കാര്‍ പോളിസികളുടെയും ഭരണഘടനയുടെയും ഒക്കെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാനുള്ള വഴി സര്‍ക്കാര്‍ നോക്കണം അല്ലെങ്കില്‍ ആ സാമാനം അടച്ചു പൂട്ടണം.

Comments